കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിലുള്ള മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പി.സി.ജോർജ്. കിഫ്ബി കച്ചവടം നടത്തി കേരളത്തെ കടക്കെണിയിലാക്കിയ ആളാണ് തോമസ് ഐസക്കെന്നും വോട്ടും ചോദിച്ചു ചെന്നാൽ നാട്ടുകാർ അടിക്കുമെന്നും പിസി പി.സി.ജോർജ് പറഞ്ഞു. പത്തനംതിട്ടയുടെ സിറ്റിങ് എംപിയായ കോൺഗ്രസ് നേതാവ് ആന്റോ ആന്റണിയെയും പി.സി.ജോർജ് വിമർശിച്ചു. സഹകരണ തട്ടിപ്പിന്റെ ആശാനാണ് ആന്റോ എന്നാണ് പി.സി.ജോർജ് പറഞ്ഞത്.
‘‘ഐസക് ധൈര്യമായിട്ട് ഇറങ്ങണം. കിഫ്ബി കച്ചവടം നടത്തി ഇവിടെ നാലരലക്ഷം രൂപ കടമുണ്ടാക്കി നടന്നവനാണ്. വോട്ടും ചോദിച്ചു ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും. ആലപ്പുഴക്കാരൻ എന്തിനാണു പത്തനംതിട്ടയിൽ മത്സരിക്കുന്നത്? സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. കിഫ്ബി എന്ന ഇടപാട് തന്നെ കൊള്ളയാണ്. അതിന്റെ ആളാരാ, ഐസക്കാ. ഐസക് ഉണ്ടാക്കിയതാണ് കിഫ്ബി. ഇങ്ങോട്ടു വരട്ടെ, ഞാൻ ജയിപ്പിച്ചു തരാം. പത്തനംതിട്ടയിൽ തന്നെ പരിഗണിക്കുന്നതായി ബിജെപി കേന്ദ്രം നേതൃത്വം അറിയിച്ചിട്ടുണ്ട്. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ട്. മത്സരിച്ചാൽ ജയിച്ചെന്നു കരുതിയാൽ മതിയെന്നും അതിൽ തർക്കമില്ല” – പി.സി.ജോർജ് പറഞ്ഞു.