ചെന്നൈ: കോവിഡ് പ്രതിരോധ മരുന്നാണെന്ന പേരില്‍ വിഷം നല്‍കി കൊലപാതകം. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ രണ്ടുപേർ അറസ്റ്റിലായി. ആര്‍. കല്യാണസുന്ദരം, ശബരി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഈറോഡ് സ്വദേശിയായ കറുപ്പണ്ണകൗണ്ടറുടെ കുടുംബത്തിനാണ് ദാരുണാന്ത്യം സംഭവിച്ചത്. കറുപ്പണ്ണകൗണ്ടറുടെ ഭാര്യ മല്ലിക, മകള്‍ ദീപ, വീട്ടുജോലിക്കാരിയായ കുപ്പാള്‍ എന്നിവരാണ് മരിച്ചത്. കറുപ്പണ്ണകൗണ്ടര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുഖ്യപ്രതിയായ ആര്‍. കല്യാണസുന്ദരം കൗണ്ടറുടെ അടുത്തുനിന്ന് 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ പണം തിരിച്ചുചോദിക്കാന്‍ ആരംഭിച്ചതോടെ കൗണ്ടറെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ സുന്ദരം തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പിന്നീട് ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേന സഹായി ശബരിയെ കൗണ്ടറുടെ വീട്ടിലേക്ക് ജൂണ്‍ 26ന് അയക്കുകയായിരുന്നു. തുടർന്ന് നാലുപേരെയും പരിശോധിച്ചശേഷം പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് എന്ന പേരില്‍ വിഷ ഗുളിക നല്‍കി. നാലുപേരും ഗുളിക കഴിച്ചതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ പ്രദേശവാസികളെത്തി നാലുപേരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും 3 പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona