തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ ബോംബെറിഞ്ഞ കേസില്‍ മൂന്ന് പേർ പിടിയിൽ. ആറ്റിങ്ങല്‍ സ്വദേശികളായ ആകാശ്, അബ്ദുൾ റഹ്മാൻ, സഫീർ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പെരുമാതുറ മാടൻവിളയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് വീടുകൾക്ക് നേരെ ബോംബേറ് ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമെറിഞ്ഞിരുന്നു. ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്. അതേസമയം ആക്രമണ കാരണം വ്യക്തമല്ല. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.