കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായുളള പോളിങ് സാമഗ്രികളുടെ വിതരണം മഹാരാജാസ് കോളേജിൽ ആരംഭിച്ചു. ഇന്ന് രാവിലെ 8 മണി മുതൽ ആണ് വിതരണം ആരംഭിച്ചത്. തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി ഓരോ മണിക്കൂർ ഇടവിട്ട് 11 മണി വരെ ആണ് പോളിംഗ് ഉദ്യാഗസ്ഥർക്ക് സമയം അനുവദിച്ചിരിക്കുന്നത് .
239 പ്രിസൈഡിങ്ങ് ഓഫീസർമാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് ഉദ്യോഗസ്ഥർക്കു നൽകുന്നത്. ഇതിനു പുറമെ തിരഞ്ഞെടുപ്പിനാവശ്യമായ സ്റ്റേഷനറി സാധനങ്ങളും നൽകും. പെൻസിൽ മുതൽ മൊട്ടുസൂചി വരെ 21 ഇനം സ്റ്റേഷനറി വസ്തുക്കളാണ് പോളിങ് സാമഗ്രികൾക്കൊപ്പമുള്ളത്. കൂടാതെ സാനിറ്റൈസർ, മാസ്‌ക്ക് തുടങ്ങിയവയും നൽകും.
പോളിങ്ങിനായി 327 ബാലറ്റ് യൂണിറ്റുകളും 320 കൺട്രോൾ യൂണിറ്റുകളും 326 വിവിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ പോളിങ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി 36 വലിയ ബസുകൾ, 28 ചെറിയ ബസുകൾ, 25 ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പോളിങ് ബൂത്തുകളുടെ ക്രമനമ്പർ അനുസരിച്ചാണ് സാമഗ്രികൾ വിതരണം ചെയുന്നത്.