ബെംഗളൂരു: ബെലഗാവിയിലെ ക്ഷേത്രം തകർത്താണ് ഷാഹി മസ്ജിദ് പണിതുയർത്തിയതെന്നും ഷാഹി മസ്ജിദ് യഥാർത്ഥത്തിൽ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ബിജെപി എംഎൽഎ അഭയ് പാട്ടീൽ. ഇതിനെ തുടർന്ന് ബന്ധപ്പെട്ട് സർവേ നടത്തണമെന്നും ജില്ലാ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ തന്നെ ക്ഷേത്രം തകർത്താണ് മസ്ജിദ് പണിതതെന്ന വാദം ഉയർന്നിരുന്നു.ചെന്ന് നോക്കിയപ്പോൾ അങ്ങനെ തന്നെയാണെന്ന് ബോധ്യപ്പെട്ടു. ക്ഷേത്രങ്ങളുടെ ശ്രീകോവിലിൽ കാണുന്നത് പോലെയുള്ള വാതിലാണ് പള്ളിയിലുള്ളത്. കുനിഞ്ഞ് പ്രവേശിക്കാൻ സാധിക്കുന്ന ചെറിയ വാതിലുകൾ ക്ഷേത്രങ്ങളിലാണ് കാണപ്പെടുന്നതെന്നും മസ്ജിദുകളിലല്ലെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. കൂടാതെ മസ്ജിദിന്റെ വാസ്തുവിദ്യ പരിശോധിക്കുമ്പോഴും ക്ഷേത്രസമാന സൂചനകളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
300-400 വർഷം പഴക്കമുള്ള ക്ഷേത്രമാണ് തൽസ്ഥാനത്തുണ്ടായിരുന്നത് . നിലവിലെ മസ്ജിദിന് 100 വർഷം പഴക്കമാണ് തോന്നിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തി അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കമിടുമെന്നും പാട്ടീൽ അറിയിച്ചു