കൊച്ചി: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ പണം മുടക്കിയ കൂടുതൽ പേരെ തിരിച്ചറിഞ്ഞു. ഇവരിൽ രണ്ടുപേരെ ചോദ്യം ചെയ്ത് വരികയാണ്. നാലു പേരെകൂടി തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. തൃക്കാക്കര മുൻസിപ്പൽ വൈസ് ചെയർമാൻ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ 65 ലക്ഷം രൂപയാണ് മുടക്കിയിരിക്കുന്നത്. കളളക്കടത്തിന്‍റെ മുഖ്യസൂത്രധാരനായ സിറാജുദ്ദീൻ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലൂടെ നടത്തിയ കളളക്കടത്തിന്‍റെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കുകയാണ്.
അതേസമയം, തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ മകനും കേസിലെ പ്രധാന പ്രതിയുമായ ഷാബിൻ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.ഇബ്രാഹിം കുട്ടിയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണം ദുബൈയിൽ നിന്ന് കേരളത്തിലേക്ക് അയച്ച സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ കെ.പിയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമവും തുടങ്ങി. കെ.പി സിറാജുദ്ദീൻ ആണ് ദുബൈയിൽ നിന്ന് സ്വർണം അയച്ചത്. ഇയാൾ സിനിമാ നിർമാതാവുമാണ്. മുന്ന് പ്രതികളും മുൻപും സ്വർണം കടത്തിയിട്ടുണ്ട്.