കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയ കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർ മാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയർമാൻ കെ.കെ. ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. റെയ്‌ഡിൽ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് രേഖകളും പാസ്പോർട്ടും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയാണ് നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടുന്നത്.
ദുബായിൽ നിന്നാണ് കാർഗോ വിമാനം വഴി കൊച്ചിയിലേക്ക് രണ്ടേകാൽ കിലോ സ്വർണ്ണമെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് ഇന്റലിജൻസ് യന്ത്രം തകർത്ത് സ്വർണം കണ്ടെത്തുകയായിരുന്നു. കൂടാതെ പാർസൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ അന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യന്ത്രത്തിനുള്ളിൽ നിന്നും രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണക്കട്ടികൾ കണ്ടെടുക്കുകയായിരുന്നു. ഇവയ്ക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ വിലവരും.
തുരുത്തൽ എന്റർ പ്രൈസസിന്റെ ബിസിനസ് പങ്കാളികളിൽ ഒരാളാണ് നഗരസഭാ വൈസ് യർമാന്റെ മകൻ ഷാബിൻ, സ്വണക്കടത്ത് കേസുമായി ഷാബിനും പങ്കുണ്ടെന്ന് പിടിയിലായ നകുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോൾ ഇബ്രാഹിംകുട്ടിയും, ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മകനും കുടുംബവും ഒളിവിലാണ്.