മണ്ണുത്തി: രണ്ടാഴ്ച്ച മുന്നെയാണ് 75 കിലോമീറ്റർ റോഡ് 105 മണിക്കൂറിനുള്ളിൽ പൂർത്തീകരിച്ചു ദേശീയ പാത അതോറിറ്റി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ആന്ധ്രപ്രദേശിലെ അമരാവതിക്കും മഹാരാഷ്ട്രയിലെ അകോളയ്ക്കും ഇടയിലെ എൻഎച്ച് 53ന്റെ ഒറ്റവരി പാത 105 മണിക്കൂറും 33 മിനിറ്റും മാത്രം എടുത്താണ് പൂർത്തീകരിച്ചത്.
എന്നാൽ അതേ ദേശീയപാത അതോറിറ്റിക്കു കീഴിലുള്ള, 28.5 കിലോമീറ്റർ മാത്രം നീളമുള്ള മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം തുടങ്ങി 1,12,000 മണിക്കൂറുകൾ പിന്നിട്ടിട്ടും ഇതുവരെയും പൂർത്തിയാക്കിയിട്ടില്ല.
ആന്ധ്രപ്രദേശിലെ അമരാവതിക്കും മഹാരാഷ്ട്രയിലെ അകോലയ്ക്കുമിടയിലെ എൻഎച്ച് 53ന്റെ നിർമാണം റെക്കോർഡ് വേഗത്തിലാണ് മുന്നേറികൊണ്ടിരിക്കുന്നത്. 2009 ഓഗസ്റ്റ് 24 നാണു മണ്ണുത്തി – വടക്കഞ്ചേരി റോഡ് നിർമാണത്തിനു കരാർ ഒപ്പു വച്ചത്. കരാർ പ്രകാരം 2012 ജൂൺ 30ന് കഴിയേണ്ട റോഡ് പണിയാണിത്. 13 വർഷമാകാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും പണി ഇനിയും ബാക്കി.
അര കിലോമീറ്ററോളം റോഡ് ഇനിയും പുതിയതായി നിർമിക്കണം. തുരങ്കം പണി പൂർത്തിയായതിനാൽ വർധിപ്പിച്ച ടോൾ പിരിവ് കഴിഞ്ഞ മാർച്ച് 9നു തുടങ്ങിയിരുന്നു. ടോൾ ആരംഭിച്ച് 90 ദിവസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ച മുപ്പതോളം പ്രധാന ജോലികൾ പോലും കരാർ കമ്പനിയായ തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് ചെയ്തിട്ടുമില്ല.