ചെന്നൈ: ലഹരിമരുന്ന് വിൽപന പോലീസിനെ അറിയിച്ചതിന്റെ വൈരഗ്യത്തിൽ യുവാവിന്റെ കൈ വെട്ടിയെടുത്ത് പ്രതികാരം തീർത്തു. ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ്.
അതേസമയം, വെട്ടിയെടുത്ത കൈ ഒരുദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസിന്റെ വാക്കുകൾ.
വെട്ടിയെടുത്ത കൈയ്യുമായി മുങ്ങിയ ഗുണ്ടകള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തിരുച്ചിറപ്പള്ളി എം.ജി.ആര്‍ നഗര്‍ സ്വദേശിയായ റാമിനെ കഴിഞ്ഞ ദിവസമാണ് രണ്ടംഗ സംഘം ആക്രമിച്ചത്.
കൂലിപ്പണിക്കാരനായ ഇയാള്‍ പ്രദേശത്തെ കഞ്ചാവ് കച്ചവടത്തെ കുറിച്ചു പൊലീസിനു വിവരം നല്‍കിയെന്നാരോപിച്ചായിരുന്നു ആക്രമണം. നിരവധി കേസുകളിലെ പ്രതികളായ വിജയ്, ഹരി എന്നിവരാണ് റാമിനെ ആക്രമിച്ചത്. വാക്കുതര്‍ക്കത്തിനിടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന അരിവാളെടുത്ത് വെട്ടുകയായിരുന്നു. കത്തിയെടുത്ത് വെല്ലുവിളിച്ചതോടെ റാം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
പിറകെ ഓടിയ പ്രതികള്‍ റാമിനെ പിടികൂടി കൈ വെട്ടുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് ആളുകൾ എത്തിയതോടെ തൂങ്ങിയ കൈ മുറിച്ചെടുത്ത് അക്രമികള്‍ സ്ഥലം വിട്ടു. റാമിനെ നാട്ടുകാര്‍ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞു.