Friday, January 9, 2026

മാനത്ത് വർണ വിസ്മയമൊരുക്കി വെടിക്കെട്ട്; തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപനം

തൃശ്ശൂർ: ആകാശത്ത് വർണ വിസ്മയമൊരുക്കി തൃശ്ശൂർ പൂരം വെടിക്കെട്ട്. തിരുവമ്പാടി തുടങ്ങി വെച്ചത്
പാറമേക്കാവ് പൂർത്തിയാക്കി. ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം ഒരു മണിക്കൂറിലേറെ നീണ്ടു.
തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേനടയിൽ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കോളൂത്തി. വർണ്ണവിസ്മയത്തിനൊപ്പം ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും ഉയർന്നു. ഒടുവിൽ ആകാശച്ചുവരിൽ നിലഅമിട്ടുകളുടെയും കുഴി മിന്നലിന്റെുയും വർണ്ണപ്പൂരം.

പെസോയുടെയും പോലീസിന്റെയും കർശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്. മുൻവർഷങ്ങളെ പോലെ ഇപ്രാവശ്യവും ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. കനത്ത പോലീസ് നിയന്ത്രണം വെടിക്കെട്ട് കാണാൻ എത്തിയ ആൾക്കൂട്ടത്തെ നിരാശരാക്കി.

അതേസമയം, തൃശ്ശൂർ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് അടുത്ത പൂരത്തിന് കാണാമെന്ന് ഉപചാരം ചൊല്ലി പിരിയും. രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽ നിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെയും എഴുന്നെള്ളത്ത് ആരംഭിക്കും. പടിഞ്ഞാറെ നടയിൽ എഴുന്നെള്ളി നിന്ന് മേള അകമ്പടിയിൽ കുടമാറും. ശേഷം പകൽ വെടിക്കെട്ട് നടക്കും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം പ്രഖ്യാപിക്കും. ഇന്നത്തെ പകൽ പൂരം തൃശ്ശൂരുകാരുടേതാണ്. അടുത്ത പൂരം ഏപ്രിൽ 19 നാണ്.

Related Articles

Latest Articles