തൃശ്ശൂർ: തൃശൂർ നഗരത്തില്‍ കനത്ത മഴ തുടർന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതേതുടർന്ന് ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകൾ തീരുമാനിച്ചത്. രണ്ടാം തവണയാണ് വെടിക്കെട്ട് മാറ്റിവെയ്ക്കുന്നത്.
കഴിഞ്ഞ ദിവസം തൃശൂരിൽ മഴ മൂലം മാറ്റിവച്ച പൂരം വെടിക്കെട്ട് തുടങ്ങാന്‍ മണിക്കൂറുകള്‍ അവശേഷിക്കെയാണ് മഴ തടസ്സമായത്. കനത്ത മഴയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ മഴ തുടർന്നതോടെ വെടിക്കെട്ട് നടത്തുന്ന കാര്യം അനിശ്ചിതത്വത്തിലായി. ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
കനത്ത മഴയെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ച മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. തുടർന്ന് ഇന്ന് രാത്രി ഏഴ് മണിക്ക് വെടിക്കെട്ട് നടത്താനായിരുന്നു കലക്ടര്‍ വിളിച്ച യോഗത്തിന്റെ തീരുമാനം. മഴ വിലയിരുത്തിയാവും വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. നേരത്തെ കാലാവസ്ഥ അനുകൂലമാകുന്ന സന്ദര്‍ഭത്തില്‍ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചിരുന്നു.
മാത്രമല്ല ഇന്നലെ കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമാകുകയായിരുന്നു. അത് രാത്രി വൈകിയും തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പിന്നീട് അര്‍ദ്ധരാത്രിയോടെ ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.