ദില്ലി: സുപ്രീം കോടതി രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിച്ച ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും മാനിക്കുന്നും, എന്നാൽ കോടതിയ്ക്കും ഒരു ലക്ഷ്‌മണ രേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നുമാണ് റിജിജു വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനവും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണ സഭയെയും ബഹുമാനിക്കണം.
മാത്രമല്ല തിരിച്ച് സര്‍ക്കാരും കോടതിയെ ബഹുമാനിക്കണം. ഇക്കാര്യത്തില്‍ കൃത്യമായ അതിര്‍വരമ്പുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളെയും അതിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും റിജിജു പറഞ്ഞു.