തൃശ്ശൂര്‍: തൃശ്ശൂര്‍ ക്വാറി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സ്‌ഫോടനം നടന്നതെന്നാണ് മൊഴി. സ്ഫോടനത്തില്‍ പരിക്കേറ്റവരാണ് മൊഴി നൽകിയത്. സ്‌ഫോടനത്തിൽ മരിച്ച നൗഷാദിന്റെ മറ്റൊരു ക്വാറിയിൽ നിന്ന് കൊണ്ടുവന്നതാണ് സ്‌ഫോടക വസ്തുക്കൾ എന്നും ഇവര്‍ പറഞ്ഞു. പരിക്കേറ്റവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ക്വാറിയിൽ ആറ് കിലോഗ്രാം വരെ ജലാറ്റിൻ സ്റ്റിക്ക് ഉണ്ടായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക കണ്ടെത്തൽ.
വലിയ അളവിൽ ഡിറ്റണേറ്റർസും സൂക്ഷിച്ചിരുന്നു.
രണ്ട് ദിവസം മുമ്പാണ് തൃശ്ശൂര്‍ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. സംഭവത്തില്‍ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഫോറൻസിക്- എക്സ്പ്ലോസീവ് സംഘം സ്ഥലത്തെത്തി നേരത്തെ തന്നെ പരിശോധന നടത്തിയിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങളടക്കം ശക്തമായി ഉയരുന്നുണ്ട്. 2018-ല്‍ അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് കളക്ടര്‍ ഈ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു.
ആറു മാസമായി അടച്ചിട്ടിരിക്കുന്ന ക്വാറിയില്‍ എങ്ങനെ സ്ഫോടക വസ്തുക്കള്‍ എത്തിയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മണ്ണിനടിയിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിയിരിക്കാം എന്നാണ് പാറമട ഉടമ അബ്ദുള്‍ സലാം അറിയിച്ചത്. 5 പേര്‍ എന്തിനാണ് രാത്രി പാറമടക്കകത്ത് എത്തിയതെന്നതും ദൂരൂഹമാണ്. മീൻ പിടിക്കാൻ പോയതാണെന്ന വിശദീകരണം പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. എന്തു സ്ഫോടകവസ്തുക്കളാണ് അവിടെ ഉണ്ടായിരുന്നത്, സ്ഫോടനത്തിൻറെ തീവ്രത എത്ര മാത്രമുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ ഫോറൻസിക്-എക്സ്പ്ലോക്സീവ് വിഭാഗത്തിന്‍റെ റിപ്പോർട്ടിന് ശേഷം വ്യക്തത വരും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona