ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് ടെക്‌നോളജിയ്ക്ക് ദിവസേന 3.5 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഇത് 250 ല്‍ അധികം ജീവനക്കാരെ ബാധിക്കുമെന്നും കമ്പനി കോടതിയില്‍ ഹാജരാക്കിയ രേഖയെ അടിസ്ഥാനമാക്കി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ചെറുവീഡിയോകള്‍ ഉണ്ടാക്കി പങ്കുവെക്കാന്‍ സാധിക്കുന്ന വീഡിയോ സ്ട്രീമിങ് ആപ്പ് ആണ് ടിക് ടോക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയാളുകളും ലോകവ്യാപകമായി 100 കോടിയോളം പേർ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് സെന്‍സര്‍ ടവര്‍ എന്ന അനലറ്റിക്‌സ് സ്ഥാപനം നല്‍കുന്ന കണക്ക്.
മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്തത്. അശ്ലീല ദൃശ്യങ്ങള്‍ പെരുകുന്നു, നിശ്ചിത പ്രായത്തില്‍ കുറവുള്ള കുട്ടികള്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.