തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പാലായിൽ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് ഇന്നലെ കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തിയത്. രാഷ്ട്രീയപാർട്ടികൾക്ക് എന്തും പറയാം. എന്നാൽ പാലയിൽ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ യാതൊരു ഗൂഢാലോചനയുമില്ല.
കമ്മീഷനെതിരെ നടത്തിയ പ്രസ്താവനയിൽ കോടിയേരി ആത്മപരിശോധന നടത്തണമെന്നും ടിക്കാറാം മീണ പറഞ്ഞു. ഏപ്രിൽ മുതൽ പാല സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്.ഒരു മണ്ഡത്തിൽ ഒഴിവ് വന്നാൽ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതിനാലാണ് പാലായിൽ മാത്രം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
മഞ്ചേശ്വരത്തെ എംഎൽഎ നേരത്തെ മരിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ജൂണിലാണ് പിൻവലിച്ചത്. അതിനാൽ തന്നെ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് നടത്താൻ നവംബർ വരെ സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവശേഷിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും ടിക്കാറാം മീണ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. മതസൗഹാർദ്ദത്തെ ബാധിക്കുന്ന ഒന്നും അനുവദിക്കില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ പ്രഖ്യാപനങ്ങൾ പാടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു

