Monday, May 13, 2024
spot_img

ടിക് ടോക് നിരോധനം; അടിയന്തിര വാദം ഉടൻ കേള്‍ക്കേണ്ടെന്ന് സുപ്രീം കോടതി

ദില്ലി: ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അടിയന്തിര വാദം കേള്‍ക്കേണ്ടെന്ന് സുപ്രീം കോടതി. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം സുപ്രീം കോടതി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‍വിയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി കേസ് പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി പറയുന്നത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നു. ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ടിക് ടോക്കിനെതിരായ ഒരു ഹര്‍ജിയില്‍ ഉത്തരവിറക്കിയത്. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തു കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.

Related Articles

Latest Articles