മെൽബൺ : ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും ക്വീൻസ്‌ലാൻഡും തമ്മിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തോടെയാണ് ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
38 വയസുകാരനായ പെയിൻ 2009ലാണ് ഓസീസിനായി അരങ്ങേറുന്നത്. 2018ൽ അന്നത്തെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്‌മിത്തിനെയും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറെയും പന്ത് ചുരണ്ടലിനു ഐസിസി വിലക്കിയതോടെയാണ് ദേശീയ ടീം നായക സ്ഥാനം പെയിനിന്റെ കൈകളിലെത്തുന്നത്. പിന്നീട് 23 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും പെയിൻ ഓസ്ട്രേലിയൻ ടീമിനെ നയിച്ചു. ടെസ്റ്റിൽ 11 മത്സരങ്ങൾ വിജയിച്ച പെയിന് പക്ഷേ, ഏകദിനങ്ങളിൽ ഒരു വിജയവും ടീമിന് നേടിക്കൊടുക്കാനായില്ല. 2017ൽ ടാസ്‌മാനിയൻ ടീമിൻ്റെ മുൻ റിസപ്ഷനിസ്റ്റിന് അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ 2021 നവംബറിൽ അദ്ദേഹത്തിനു ക്യാപ്റ്റൻ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.
ഓസ്ട്രേലിയക്കായി 35 ടെസ്റ്റ് മത്സരങ്ങളിൽ കളിക്കളത്തിലിറങ്ങിയ പെയിൻ 32.66 ശരാശരിയിൽ 1535 റൺസ് നേടിയിട്ടുണ്ട്. 35 ഏകദിനങ്ങളിലും 890 റൺസും 12 ടി-20യിലും 82 റൺസും താരം ഓസ്‌ട്രേലിയൻ കുപ്പായത്തിൽ നേടി.