ദില്ലി; മോദിസർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ നടപ്പാക്കുമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
“ഭരണഘടനയുടെ ശ്രഷ്ടാക്കൾ, സ്വാതന്ത്ര്യം നേടിയതു മുതൽ നമ്മുടെ പാർലിമെന്റിനും രാജ്യത്തെ സംസ്ഥാന നിയമസഭകൾക്കും വിട്ടുകൊടുത്ത ഉത്തരവാദിത്തമാണ് ഏക സിവിൽ കോഡ്. ഭരണഘടനാ അസംബ്ലി തീരുമാനിച്ച മാർഗനിർദ്ദേശങ്ങളിൽ യുസിസിയും ഉൾപ്പെടുന്നു. ഭരണഘടനാ രൂപീകരണസമയത്ത് കെ.എം.മുൻഷി, രാജേന്ദ്രബാബു, അംബേദ്കർ തുടങ്ങിയ നിയമപണ്ഡിതർ രാജ്യത്ത് മതാടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാവരുതെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഏകീകൃത സിവിൽകോഡ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നതായും അമിത് ഷാ ചൂണ്ടിക്കാട്ടി.
അടുത്തിടെ ഉത്തരാഖണ്ഡിൽ പുഷ്കർ സിങ് ധാമി സർക്കാർ നടപ്പിലാക്കിയ ഏക സിവിൽ കോഡ് നിയമം സാമൂഹികവും നിയമപരവുമായ പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു
മതമേലദ്ധ്യക്ഷന്മാരുമായി കൂടിയാലോചിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും ,രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്നും അമിത് ഷാ പറഞ്ഞു.