കൊൽക്കത്ത: ബംഗാളിൽ ബിജെപിയുടെ റാലിയ്ക്ക്‌നേരെ തൃണമൂൽ ആക്രമണം (TMC Attacked BJP Campaign In Bengal). ബിജെപി നേതാവ് സുവേന്ദു അധികാരി നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ റാലിക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് വിവരം. നഗരസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുർബ മെദിനിപൂർ ജില്ലയിൽ സംഘടിപ്പിച്ച റാലിയ്‌ക്ക് നേരെയാണ് തൃണമൂൽ പ്രവർത്തകർ കല്ലെറിഞ്ഞത്. സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം കല്ലെറിഞ്ഞതിനു പിന്നാലെ പ്രദേശത്ത് ബിജെപി- തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തൃണമൂൽ സ്ഥാനാർത്ഥി സുപ്രകാശ് ഗിരിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. റാലി കടന്നു പോകുന്നതിനിടെ വഴിയരികിൽ നിൽക്കുകയായിരുന്ന സുപ്രകാശ് ഗിരിയും പ്രവർത്തകരും അസഭ്യം പറയുകയായിരുന്നു. എന്നാൽ ഇത് വകവയ്‌ക്കാതെ ബിജെപി പ്രവർത്തകർ മുന്നോട്ട് നീങ്ങി. ഇതിനിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞ് സംഘർഷം സൃഷ്ടിക്കുകയായിരുന്നു.