ബെംഗളൂരു: പ്രശസ്‌ത കന്നഡ നടന്‍ കലാതപസ്വി രാജേഷ് അന്തരിച്ചു. 89 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഫെബ്രുവരി ഒന്‍പതിനാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് രാവിലെയോടെ ആരോഗ്യനില മോശമാവുകയും മരിക്കുകയുമായിരുന്നു.
നടനും തപസ്വി രാജേഷിന്റെ മകളുടെ ഭര്‍ത്താവുമായ അര്‍ജുന്‍ സര്‍ജയാണ് മരണ വിവരം അറിയിച്ചത്. ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു. പ്രമുഖ നടൻ്റെ വേര്‍പാട് കന്നഡ സിനിമാ പ്രേമികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ബെംഗളൂരുവിലെ വസതിയില്‍ വെച്ച് ഇന്ന് വൈകിട്ട് 6 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1932 ല്‍ ഏപ്രില്‍ 15ന് ബെംഗളൂരുവില്‍ ജനിച്ച രാജേഷ്, വിദ്യാസാഗര്‍ എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ കലാതപസ്വി രാജേഷ് എന്ന പേരിലാണ് അദ്ദേഹം പ്രശസ്തിയിലെത്തുന്നത്. നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്. 1963 ല്‍ പുറത്തിറങ്ങിയ ശ്രീ രാമാജ്ഞനേയ യുദ്ധ ആയിരുന്നു ആദ്യത്തെ സിനിമ. 60 കളില്‍ കന്നഡ സിനിമയിലേക്ക് എത്തിയ അദ്ദേഹം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 150 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മകള്‍ ആശ റാണി സംവിധായികയാണ്. നടന്‍ അര്‍ജുന്‍ സര്‍ജയാണ് ആശ റാണിയെ വിവാഹം ചെയ്തത്.