കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷമെന്ന് (TMC Conflict In Bengal) റിപ്പോർട്ട്. തൃണമൂലിന്റെ സംഘടനാ സംവിധാനത്തിൽ പ്രശാന്ത് കിഷോർ നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് തുറന്ന വിമർശനം ഉയർന്നിരിക്കുന്നത്. തൃണമൂൽ എം.പി കല്യാൺ ബാനർജിയാണ് പ്രശാന്ത് നയിക്കുന്ന സ്വകാര്യ പ്രചാരണ കമ്പനിയായ ഐപാകിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.തൃണമൂലിനെ നയിക്കുന്നത് ചില കോൺട്രാക്ടർമാരാണെന്നും പാർട്ടിയുടെ അന്ത:സത്തയും മൂല്യവും അല്ല അവർക്ക് പ്രശ്‌നമെന്നുമാണ് കല്യാണിന്റെ ആരോപണം.
പ്രശാന്തിന്റെ പേര് പറയാതെയാണ് വിമർശനം നടത്തിയിട്ടുള്ളത്. ഒരാഴ്ച മുമ്പ് തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്കെതിരേയും കടുത്ത വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രശാന്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. മുൻസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമത പോലും അറിയാതെ സ്ഥാനാർത്ഥി പട്ടിക പ്രശാന്ത് കിഷോറിന്റെ കമ്പനി ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു.
ഇതോടെയാണ് കല്യാൺ എതിർത്തുകൊണ്ട് പ്രസ്താവന നടത്തിയത്. പുറത്തുവിട്ട ലിസ്റ്റ് സ്വയം അറിഞ്ഞിട്ടില്ലെങ്കിലും മമതയ്‌ക്ക് അംഗീകരിക്കേണ്ടിവന്നതും കല്യാണിനെ ചൊടിപ്പിച്ചു. അതേസമയം താൻ വർഷങ്ങളായി പാർട്ടിയുടെ ലോക്‌സഭാംഗമാണ്. സീറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരും ഇതുവരെ ഒരു ചർച്ചകളും നടത്തിയിട്ടില്ല. ഇതിനിടെ ഐപാക് എന്ന ഒരു സംവിധാനം ഒരു സർവ്വേ നടത്തി നിരവധി പേർക്ക് സീറ്റ് വാഗ്ദ്ദാനം ചെയ്യുന്നു. ഈ നീക്കത്തിന് ചില നേതാക്കൾ ഒന്നും നോക്കാതെ പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും കല്യാൺ ബാനർജി തുറന്നടിച്ചിരുന്നു.