കൊല്ലം: വിനോദയാത്രാ സംഘത്തെ സന്തോഷിപ്പിക്കാൻ ബസ്സിന് മുകളിൽ പൂത്തിരി കത്തിച്ച് ജീവനക്കാരുടെ സാഹസം പാളി. ബസ്സിലേക്ക് തീ പടർന്നു പിടിച്ചതോടെ ജീവനക്കാരിലൊരാൾ തന്നെ പെട്ടെന്ന് തീയണച്ചു. തീ നിയന്ത്രണവിധേയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ വിനോദയാത്ര പുറപ്പെടും മുമ്പാണ് സംഭവം. വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് തീ പടർന്നുവെങ്കിലും പെട്ടെന്ന് തന്നെ അണച്ചതിനാൽ അപകടം ഒഴിവായി. വിദ്യാർത്ഥികളെ ആവേശത്തിലാക്കാൻ ബസ് ജീവനക്കാർ തന്നെയാണ് ഇത്തരത്തിൽ ബസിന് മുകളിൽ പൂത്തിരി കത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ബസുകളിലായിട്ടായിരുന്നു കോളേജിൽ വിനോദയാത്ര പുറപ്പെടാൻ ഒരുങ്ങിയിരുന്നത്. ഇതിൽ ഒരു ബസിന്റെ മുകളിലാണ് പൂത്തിരി കത്തിച്ചത്.
കോളേജ് ജീവനക്കാരുടേയുംവിദ്യാർത്ഥികളുടെയും ഭാഗത്ത് നിന്നുണ്ടായ നടപടി അല്ലെന്നാണ് പ്രിൻസിപ്പൽ വ്യക്തമാക്കുന്നത്. സംഭവത്തിന് ഉത്തരവാദി ബസ് ജീവനക്കാർ തന്നെയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബസ്സുടമക്കും ജീവനക്കാർക്കുമെതിരെ നടപെടിയെടുക്കാനൊരുങ്ങുകയാണ് അധികൃതർ. വിനോദയാത്രാ സംഘം മടങ്ങിയെത്തിയശേഷം ബസ് കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.