ഒമാനില്‍ കനത്ത മഴ തുടരുന്നു. മോശം കാലാവസ്ഥ പരിഗണിച്ച് രാജ്യത്തെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. ദോഫാര്‍ ഗവര്‍ണറേറ്റ് ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് മേഖലകളില്‍ വ്യാപക മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒമാന്‍ സിവില്‍ ഡിഫെന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.
ഒമാനിലെ വിവിധ ഇടങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമാണ്. അപകട സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥ അനുകൂലമാകുന്നത് വരെ വിനോദ സഞ്ചാര മേഖലകള്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരം ഇടങ്ങളിലേക്ക് ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും സിഡിഎഎ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.