മനുഷ്യനെ കൊണ്ടുപോകുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാനി’ലെ യാത്രികർക്കുള്ള പരിശീലനം റഷ്യയിലെ റഷ്യയിൽ പുരോഗമിക്കുകയാണെന്ന് ഇസ്രോ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 70-ാമത് വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യോമസേനയിൽ നിന്നുള്ള നാല് പൈലറ്റുമാരാണ് പരിശീലനം നടത്തുന്നത്.
ഗഗൻയാനിന്റെ ലോഞ്ചിംഗ് വെഹിക്കിളിന്റെയും ഓർബിറ്റർ മൊഡ്യൂളിന്റെയും നിർമാണം പൂർത്തിയായി. 2021 അവസാനത്തോടെ ആളില്ലാതെ പരീക്ഷണ വിക്ഷേപണം നടത്തും. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഇസ്രോ ചെയർമാൻ കൂട്ടിച്ചേർത്തു.
റഷ്യയിലെ പൊതുമേഖലാ സ്ഥാപനമായ ഗ്ലവ്കോസ്മോസുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഗഗൻയാൻ യാത്രികർക്ക് പരിശീലനം നൽകുന്നത്. 12 മാസത്തെ പരിശീലനമാണ് മോസ്കോയിലെ കേന്ദ്രത്തിൽ നൽകുന്നത്. ഇന്ത്യയിലും ഇവർക്ക് പരിശീലനം നൽകും.