കോഴിക്കോട്: ട്രാന്‍സ്ജെന്‍ര്‍ യുവതി ഷാലുവിനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ പ്രതിഷേധവുമായി ട്രാന്‍സ്ജെന്‍റർ സമൂഹം രംഗത്ത്. ഷാലുവിന്‍റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് നഗരത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ററുകള്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യപ്പെടുകയായിരുന്നു.
നിരന്തരം പരാതിയുമായി സ്റ്റേഷനില്‍ എത്തുമ്പോഴും പോലീസ് പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് മറ്റ് ട്രാന്‍സ്ജെന്‍ററുകള്‍ പറയുന്നു. നേരത്തെ കസബ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മര്‍ദ്ദിച്ച സംഭവം ഒതുക്കി തീര്‍ത്തതായി അന്ന് അക്രമിക്കപ്പെട്ട ട്രാന്‍സ്ജെന്‍റര്‍ സുസ്മി ആരോപിക്കുന്നു.
രാത്രികളില്‍ ജനങ്ങളില്‍നിന്നും പോലീസില്‍നിന്നും കടുത്ത മാനസിക പീഡനമാണ് അനുഭവപ്പെടുന്നത്. കെഎസ‌്‌ആര്‍ടിസി ബസ‌് സ‌്റ്റാന്‍ഡിന‌് പിറകിലുള്ള യു കെ ശങ്കുണ്ണി റോഡിലാണ് ഷാലുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഷാലുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുമെന്ന് പുനര്‍ജനി കോര്‍ഡിനേറ്റര്‍ സിസിലി ജോണ്‍ പറഞ്ഞു.