കൊച്ചി: കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിന് സ്ഥലം മാറ്റം. മഹാരാഷ്ട്ര ഭീവണ്ടി ജിഎസ്ടി കമ്മീഷണറായാണ് മാറ്റം. നയതന്ത്ര ചാനൽ വഴിയുളള സ്വർണക്കടത്തിന്റെ അന്വേഷണ ചുമതല സുമിത് കുമാറിനായിരുന്നു. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിച്ചത്. ജയ്പുർ സ്വദേശിയായ രാജേന്ദ്രകുമാറാണ് പുതിയ കൊച്ചി കസ്റ്റംസ് കമ്മീഷണർ.
സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിൽ സംസ്ഥാന സർക്കാരും സുമിത് കുമാറും പലതവണ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും, കഴിഞ്ഞ സർക്കാരിലെ സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ എൽഡിഎഫ് പരസ്യ പ്രതിഷേധം ഉയർത്തുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ കൽപറ്റയിൽ കസ്റ്റംസ് ഓഫിസ് ഉദ്ഘാടനത്തിനുശേഷം കോഴിക്കോട്ടേക്ക് വരുന്നതിനിടയിൽ ഒരു സംഘം ആളുകൾ ആക്രമിക്കാൻ ശ്രമിച്ചതായി കമ്മീഷണർ സുമിത് കുമാർ പരാതിപ്പെട്ടിരുന്നു. ആക്രമണശ്രമത്തിനു പിന്നിൽ രാഷ്ട്രീയവും ഉണ്ടെന്ന് സംശയിക്കുന്നതായും അന്ന് സുമിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ദില്ലി സ്വദേശിയായ സുമിത് കുമാർ 1994ലെ ഇന്ത്യൻ റവന്യൂ സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്
സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ ആഴങ്ങളിലേക്ക് കടക്കുമ്പോഴാണ് കമ്മീഷണറെ സ്ഥലം മാറ്റിയത്. പെട്ടെന്നുണ്ടായ സ്ഥലം മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണോ എന്നും സംശയിക്കുന്നുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona