തിരുവനന്തപുരം: മേയറുടെ കത്ത് പുറത്തായിട്ട് ദിവസങ്ങൾ കഴിയുമ്പോഴും മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് അയവില്ല. ഇന്നും നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരും. രണ്ടാം ഘട്ടത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ്പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.
ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് നഗരസഭയിൽ ശക്തമായ പ്രതിഷേധമാണ് നടക്കുക. ഇന്നലെ മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധവും നടത്തിയിരുന്നു. നഗരസഭാ ഭരണസമിതി പിരിച്ചുവിടുക എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം.
എന്നാൽ, ഇന്ന് വിജിലൻസ് കൂടുതൽ നഗരസഭ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. അടുത്ത ദിവസങ്ങളിൽ തന്നെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയേക്കും.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും, മേയർ ആര്യാ രാജേന്ദ്രന്റേയും നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.ക്രൈംബ്രാഞ്ചും ഉടൻ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും.