ഇന്ത്യയുടെ ധീര സ്വാതന്ത്ര്യ സമര രക്തസാക്ഷി ബിർസ മുണ്ടയുടെ ജന്മദിനം ഇന്ന്.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ ബിർസ മുണ്ട എന്നത് വനവാസി സഹോദരങ്ങളെ സംഘടിപ്പിച്ച് അത്യുജ്ജ്വലമായ പോരാട്ടം നടത്തിയ രണതീക്ഷ്‌ണതയുടെ മറുപേര് കൂടിയാണ്. 1900മാണ്ട് തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ റാഞ്ചിയിലെ ബ്രിട്ടീഷ് കാരാഗ്രഹത്തിൽ മൃത്യു വരിക്കുന്നത് വരെയുള്ള ആ യുവാവിന്റെ ജീവിതം ഏതൊരു ഭാരതീയനെയും ത്രസിപ്പിക്കുന്നതായിരുന്നു.
ബിർസ മുണ്ട പടനയിച്ച പോരാട്ടങ്ങൾ വെറും രാഷ്ട്രീയമായ അധിനിവേശത്തിനെതിരെ മാത്രമായിരുന്നില്ല. ഭാരത ചരിത്രത്തിലാദ്യമായി സാംസ്കാരിക അധിനിവേശത്തെ ചെറുക്കാൻ വനവാസികൾ സംഘടിതരായത് ബിർസ മുണ്ഡയുടെ നേതൃത്വത്തിലായിരുന്നു. ചെറുപ്രായത്തിൽ തന്നെ മതപരിവർത്തനത്തിനും ബ്രിട്ടീഷ് ഭരണത്തിനും വനവാസികളുടെ അവകാശധ്വംസനങ്ങൾക്കും സംസ്കാരത്തെ തകർക്കുന്ന അധിനിവേശ ശ്രമങ്ങൾക്കുമെതിരെ വനവാസികളെ സംഘടിപ്പിച്ച് അദ്ദേഹം നയിച്ച സമരങ്ങൾ അതിന്റെ സാക്ഷ്യമാണ്.
“നിങ്ങൾ എനിക്കൊപ്പം വരൂ, വിദേശപ്പരിഷകളുടെ വെടിയുണ്ടകളെ ഞാൻ വെള്ളമാക്കി മാറ്റാം” എന്ന് ഉറക്കെ പ്രഖ്യാപിച്ച അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ മുണ്ട വനവാസികളുടെ “ഉൽഗുലാന്” നേതൃത്വം നൽകി. 1875 നവംബർ 15 ന് റാഞ്ചി ഉലിഹത്തുവിൽ മുണ്ട എന്ന വനവാസി വിഭാഗത്തിൽ ജനിച്ച അദ്ദേഹം ബിഹാറിലും ജാർഖണ്ഡിലും ഗോത്ര വിഭാഗങ്ങളെ ഒരുമിപ്പിച്ചു നേതൃത്വം നൽകി നടത്തിയ ഗൊറില്ലാ സമര പോരാട്ടങ്ങൾ പിന്നീട് ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടു. അനേകവർഷങ്ങൾ യുദ്ധം നയിച്ച അദ്ദേഹത്തെ അവസാനം ബ്രിട്ടീഷുകാർ പിടികൂടി തുറുങ്കിലടക്കുകയാണുണ്ടായത്.
ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ആദരിക്കപ്പെട്ട ആദ്യ വനവാസി നേതാവ് ഭഗവാൻ ബിർസ മുണ്ടയാണ്. അവിടെ അദ്ദേഹത്തിന്റെ ഛായാചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി ബിർസ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, ബിർസ മുണ്ട അത്ലെറ്റിക് സ്റ്റേഡിയം, ബിർസ മുണ്ട എയർപോർട്ട്, തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് അദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. ഭാരതം തപാൽ സ്റ്റാമ്പും പ്രസിദ്ധീകരിച്ചു. ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച “ആരണ്യേ അധികാർ” (1979) എന്ന നോവലിലെ കേന്ദ്രകഥാപാത്രവും ബിർസ മുണ്ടയാണ്.