തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ചുമത്തിയത് നിസ്സാരമായ വകുപ്പുകൾ. അറസ്റ്റിലായ ഒന്നാം പ്രതി സിൽവയ്യൻ ആന്‍റണിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മറ്റ് നാല് പ്രതികൾ ഒളിവിലാണ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വിനോദ സഞ്ചാരത്തിനെത്തിയ 25 വയസുള്ള ബ്രിട്ടീഷ് വനിതയോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിച്ചെന്നും അനുമതിയില്ലാതെ പിന്തുടര്‍ന്നു എന്നുമാണ് കേസ്.സംഭവം ഏറെ മാനസിക പ്രയാസമുണ്ടാക്കിയെന്നാണ് വിദേശ വനിത പറയുന്നത്.
വിദേശ വനിതയുടെ അച്ഛനെ വിമാനത്താവളത്തിൽ എത്തിക്കുന്നതിനായി സിൽവയ്യന്‍റെ ടാക്സി വിളിച്ചപ്പോൾ മൊബൈൽ നമ്പര്‍ സേവ് ചെയ്യുകയും ശേഷം ലൈംഗികച്ചുവയോടെ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചുമായിരുന്നു തുടക്കം. ഒരുമിച്ച് മദ്യപിക്കുന്നതിന് വേണ്ടിയും ക്ഷണമുണ്ടായി. വിസമ്മതിച്ചപ്പോൾ ആയുര്‍വ്വേദ റിസോര്‍ട്ടിൽ നിന്ന് തീരത്തേക്ക് പോയ സമയം മുതൽ സിൽവയ്യനും സുഹൃത്തുക്കളും ലൈംഗിക ഉദ്ദേശ്യത്തോടെ വിദേശ വനിതയെ പിന്തുടര്‍ന്ന് കൂടെച്ചെല്ലാൻ ക്ഷണിച്ചുവെന്നാണ് കേസ്.