തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ ഗവർണർ ഇടപെടാൻ സാധ്യത. ഗവര്‍ണര്‍ ഉന്നയിക്കുന്ന ഇഷ്ടക്കാരെ നിയമിക്കുന്ന വിഷയത്തിൽ തെളിവായി കോര്‍പറേഷന്‍ വിവാദം മാറുകയാണ്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ വശംകെട്ട് നില്‍ക്കുന്ന സി.പി.എം നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് തിരുവനന്തപുരത്തെ കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാന്‍ ലിസ്റ്റ് തേടി മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനയച്ച കത്ത്.
മേയറുടെ കത്ത് വിവാദത്തിൽ യു.ഡി.എഫും ബി.ജെ.പിയും മേയറുടെ രാജിയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സ്വജനപക്ഷപാതം കാട്ടിയ മേയറുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ കോണ്‍ഗ്രസ് സമീപിച്ചു.
നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ 297 പേരുടെ ദിവസവേതന നിയമനത്തിനുള്ള പട്ടികയാണ് ചോദിച്ച കത്താണ് പുറത്തായത്. ഇത് വ്യാജമാണെന്നാണ് കോര്‍പറേഷന്‍ വാദിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കൂടിയായതോടെ കത്ത് വ്യാജമാണെന്ന കോര്‍പറേഷന്റെ വാദത്തെ പ്രതിപക്ഷം പൂർണമായും എതിർത്തിരിക്കുകയാണ്. താത്കാലിക നിയമനങ്ങള്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറിമാരാണ് ആളുകളെ നിശ്ചയിച്ച് നല്‍കുന്നതെന്ന തരത്തിലാണ് കത്തിനെ പ്രതിപക്ഷം വ്യഖ്യാനിച്ചിരിക്കുന്നത്.
സര്‍വകലാശാലകളിലെ ബന്ധുനിയമന വിവാദങ്ങളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. ഗവര്‍ണറുടെ നിലപാടിനും കത്ത് വിവാദം ബലം നല്‍കുന്നു. തൊഴില്‍രഹിതരുടെ വികാരമേറ്റെടുത്ത് പ്രതിഷേധം കനപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനാല്‍ പ്രതിസന്ധിയില്‍ നിന്ന് തലയൂരാനുള്ള ശ്രമം സി.പി.എം ഇപ്പോൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കത്ത് വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എമ്മും മേയറും വ്യക്തമാക്കി. കത്ത് വിവാദം ശമിപ്പിക്കാനെന്നോണം, 297 നിയമനങ്ങളും തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇന്നലെ എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാക്കി.
കോഴിക്കോട്ടുള്ള ആര്യയോട് ആനാവൂര്‍ വിവരമാരാഞ്ഞപ്പോള്‍ താനങ്ങനെയൊരു കത്ത് തയാറാക്കിയിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. കത്ത് പാര്‍ട്ടി നേതൃത്വത്തിന് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ആനാവൂരും പറയുന്നു. നേതൃത്വത്തിന് കിട്ടാത്ത കത്തെങ്ങനെ പാര്‍ട്ടി നേതാവിന്റേതുള്‍പ്പെടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുവെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.