ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖുസ്ദാര്‍ നഗരത്തില്‍ ഭീകരാക്രമണത്തിന് പിന്നാലെ ഇരട്ട സ്ഫോടനം. ഇരുപത് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.നഗരത്തിലെ പ്രധാന റോഡിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.ഉമര്‍ ഫാറൂഖ് ചൗക്കിലെ തിരക്കേറിയ ഷോപ്പിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച റിമോട്ട് നിയന്ത്രിത ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചത്. രണ്ടാമത്തെ സ്ഫോടനത്തില്‍ 13 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനങ്ങള്‍ നടത്തിയതന്ന് പോലീസ് വ്യക്തമാക്കി. സ്ഫോടനത്തില്‍ നഗരത്തിലെ നിരവധി കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്കി മര്‍വാട്ട് ഏരിയയിലെ ഖൈര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്.