തിരുവന്തപുരം: ബഫർ സോൺ വിഷയത്തിൽ ഇടപെടാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പരാതി വന്നാൽ ഉറപ്പായും താൻ പരിശോധിക്കുമെന്ന് ഗവർണർ വ്യക്തമാക്കി. കർഷകരുടെ നിവേദനമൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. വിഷയത്തിൽ നിയമ ലംഘനം ഉണ്ടായാൽ ഉറപ്പായും പരിശോധിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളെ അറിയിച്ചു.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളിലെ രാഷ്‌ട്രീയ നിയമനങ്ങളിലും സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളിലും സർക്കാരുമായി നിയമപോരാട്ടത്തിലേർപ്പെടുന്ന ഗവർണർക്ക് വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വലിയ പ്രതിഷേധമുയർന്നുകൊണ്ടിരിക്കുന്ന ബഫർസോൺ വിഷയത്തിലും ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കുമെന്ന് ഗവർണർ വ്യക്തമാക്കിയത്.
അതേ സമയം,ബഫർ സോൺ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നിനാണ് യോഗം നടക്കുക. സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിലപാടും യോഗത്തിൽ ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാനും അനുവാദം തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി നീട്ടുന്നതിനെ കുറിച്ച് ചർച്ച ചെയ്യും. ഇടുക്കി ജില്ലയിൽ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് ആരംഭിക്കും