തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ വഴിത്തിരിവ്. ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്ന് കേസിലെ പരാതിക്കാരനായ ഹരിദാസന്റെ കുറ്റസമ്മത മൊഴി.
ഇന്ന് നടന്ന ചോദ്യം ചെയ്യലിൽ ഉച്ചയോടെ തനിക്കൊന്നും ഓർമ്മയില്ലെന്ന് ഹരിദാസന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റസമ്മത മൊഴി. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് പണം നല്‍കിയെന്ന് ആരോപിച്ച ദിവസം നടന്ന സംഭവങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓര്‍മയില്ലെന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഹരിദാസൻ നിലപാടെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും ഹരിദാസനെ കേസിൽ പ്രതി ചേർത്തേക്കുമെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ തുടരുകയാണ്.
ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന് പണം നല്‍കിയെന്ന ആരോപണം ഏതെങ്കിലും ദുരുദ്ദേശ്യത്തോടെആരോപിച്ച ഭാവനാസൃഷ്ടിയാണോ എന്ന സംശയവും ശക്തിപ്പെട്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഹീസ്, അഖില്‍ സജീവ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ഇത്തരത്തിലൊരു ഗൂഢാലോചനയുടെ സാധ്യത പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസന്‍ കൂടുതല്‍ അവധി ചോദിക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ഹരിദാസൻ ചോദ്യം ചെയ്യലിന് ഹാജരായത്.