തിരുവനന്തപുരം : സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയുള്ള ട്വിറ്റർ മുൻ സിഇഒ ജാക് ഡോർസിയുടെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും ട്വിറ്റർ മാദ്ധ്യമ സ്വതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ട്വിറ്റർ ഓഫിസ് റെയ്ഡ് ചെയ്തതെന്നും ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ ചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടെലഗ്രാം ബോട്ടിൽ വ്യക്തി വിവരങ്ങൾ വന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കോവിൻ പോർട്ടലിൽനിന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിബിസി ഡോക്യുമെന്ററി വിവാദസമയത്ത് മാദ്ധ്യമസ്വാതന്ത്ര്യത്തെപ്പറ്റി വാതോരാതെ പ്രസംഗിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ. ഇപ്പോൾ സംസ്ഥാനത്ത് മാദ്ധ്യമസ്വാതന്ത്ര്യത്തിനു നേരെ കടന്നുകയറുന്നുവെന്നും സിപിഎമ്മിന്റെ കപടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ സഹസ്‌ഥാപകനും സിഇഒ യുമായിരുന്ന ജാക്ക് ഡോർസി രംഗത്തെത്തിയത്. വിദേശ രാജ്യങ്ങളിൽ ട്വിറ്റർ നടത്തിപ്പിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയായിരുന്നു ജാക്ക് ഡോർസിയുടെ വിവാദ പരാമർശം.