ഛത്തിസ്ഗഢ് : കോവിഡിന് മരുന്ന് നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. രണ്ട് പേരാണ് സംഭവത്തില്‍ ഉൾപ്പെട്ടിട്ടുള്ളതെന്നും ഒരാളെക്കുറിച്ച് അന്വേഷിക്കുന്നതായിട്ടും പൊലീസ് അറിയിച്ചു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പെൺകുട്ടി കോവിഡ് രോഗിയാണെന്നും തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് മരുന്ന് ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ വീട്ടിൽ നിന്ന് കുട്ടിയെ കൊണ്ടുപോയതെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പ്രതിഭ പാണ്ഡേ പറഞ്ഞു. ചികിത്സയ്ക്കായി സഹോദരിയെ വീട്ടിൽ നിന്ന് രണ്ട് പേർ വിളിച്ചു കൊണ്ട് പോയി എന്ന് പെൺകുട്ടിയുടെ അനുജൻ തന്റെ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത് തന്നെ.
വീട്ടിൽ മടങ്ങിയെത്തിയ ശേഷം, പെൺകുട്ടി താൻ ബലാത്സംഗത്തിന് ഇരയായ വിവരം മാതാപിതാക്കളോട് പറഞ്ഞു. ഇതേ തുടർന്ന് പെൺകുട്ടിയുടെ ‘അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.