മുംബൈ : സുഹൃത്തുക്കൾക്കൊപ്പം നിശാപാർട്ടി കഴിഞ്ഞ് മടങ്ങവേ മദ്യപിച്ചു വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ കേസിൽ, തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ യുവതി കരൾ രോഗം ബാധിച്ച് മരിച്ചു. നൂറിയ ഹവേലിവാല എന്ന നാൽപത്തിയൊന്നുകാരിയാണ് കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ ദിവസം മരിച്ചത്. 2010 ജനുവരിയിൽ മദ്യലഹരിയിൽ ഇവർ ഓടിച്ച കാർ ദക്ഷിണ മുംബൈയിലെ മറൈൻ ലൈൻസിൽ വച്ചാണ് യാത്രക്കാർക്കിടയിലേക്കു പാഞ്ഞുകയറി രണ്ട് പേർ കൊല്ലപ്പെട്ടത്. ഒരു പോലീസുകാരനും ബൈക്ക് യാത്രികനുമാണ് അന്ന് മരിച്ചത്.
കേസിൽ 5 വർഷത്തെ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ നൂറിയ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. കടുത്ത വിഷാദരോഗവും ഇവരെ ബാധിച്ചിരുന്നു. അമേരിക്കയിൽ പഠനം പൂർത്തിയാക്കി, ബ്യൂട്ടിഷ്യനും ഹെയർ സ്റ്റൈലിസ്റ്റുമായി പ്രവർത്തിച്ചു വരികെയായിരുന്നു അപ്രതീക്ഷിത അപകടവും തുടർന്നുള്ള ജയിൽ വാസവും.