രാജ്യത്തെ പ്രമുഖ മാദ്ധ്യമ സ്ഥാപനമായ ന്യൂസ് 18 ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ഒരു മെഗാ സർവേയിൽ 67.2 ശതമാനം മുസ്ലീം സ്ത്രീകളും വിവാഹം, വിവാഹമോചനം, പിന്തുടർച്ചവകാശം തുടങ്ങിയ കാര്യങ്ങളിൽ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നതായി കണ്ടെത്തി.
രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 8,035 മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. 18 മുതൽ 65 വയസ്സുവരെ പ്രായമുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്ത സ്ത്രീകൾ .
പേര് അന്വർത്ഥമാക്കുന്നതുപോലെ മതം പരിഗണിക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ നിയമമായിരിക്കും ഏകീകൃത സിവിൽ കോഡ് വിഭാവനം ചെയ്യുക. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾ ഈ നിയമ പരിധിയിൽ ഉൾപ്പെടും.
ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 67.2 ശതമാനം പേരും അനുകൂലമായി പ്രതികരിച്ചപ്പോൾ 25.4 ശതമാനം പേർ പ്രതികൂലിച്ചു. 7.4 ശതമാനം പേർ പ്രതികരിക്കാതിരിക്കുകയോ പറയാനാവില്ല എന്ന് വ്യക്തമാക്കുകയോ ചെയ്തു. ഇന്ത്യയിലെ മുസ്ലീം സംഘടനകൾ പൊതുനിയമത്തെ ശക്തമായി അപലപിക്കുമ്പോഴാണ് ഭൂരിഭാഗം മുസ്ലീം സ്ത്രീകളും നിയമത്തെ പിന്തുണയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സർവേയിൽ പങ്കെടുത്ത ബിരുദധാരികളായ യുവതികളിൽ 68.4 ശതമാനം അല്ലെങ്കിൽ 2,076 പേരും ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചു. 27 ശതമാനം പേർ പ്രതികൂലിച്ചു. പ്രായത്തിനനുസരിച്ചുള്ള പ്രതികരണങ്ങൾ പരിശോധിക്കുകയാണെങ്കിൽ 18-44 വയസ്സിനിടയിലുള്ള സ്ത്രീകളിൽ 69.4 ശതമാനം പേർ പൊതുനിയമത്തെ പിന്തുണയ്ക്കുന്നുവെന്നും 24.2 ശതമാനം പേർ എല്ലാവർക്കും പൊതുവായ നിയമങ്ങൾ ആവശ്യമില്ലെന്നും പ്രതികരിച്ചു.