മാന്നാർ: കുളിക്കാനിറങ്ങിയ ആറ് വിദ്ധ്യാർത്ഥികളിൽ രണ്ട് പേർ കുളത്തിൽ മുങ്ങിത്താഴ്ന്നു.ജീവൻ പണയം വെച്ച് രക്ഷപെടുത്തി നിർമ്മാണ തൊഴിലാളികൾ.മാന്നാർ കുരട്ടിക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന 14 അടിയോളം താഴ്ചയുള്ള തന്മടി കുളത്തിലാണ് വിദ്യാർത്ഥികൾ അപകടത്തിൽ പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് വിദ്ധ്യാർത്ഥികളിൽ രണ്ട് പേർ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് നാല് പേർ പേടിച്ച് ബഹളം വച്ച് മാറി നിന്നു. ഈ സമയം കുളത്തിന് സമീപത്ത് കാളകെട്ടുമായി ബന്ധപ്പെട്ട് ഷെഡ് നിർമിച്ചു കൊണ്ടിരുന്ന ഹരികുമാർ കളയ്ക്കാട്ട്, ഹരിസുധൻ എന്നിവർ ബഹളം കേട്ട് നോക്കിയപ്പോഴാണ് മുങ്ങി താഴുന്നവരെ കണ്ടത്.
ഇവർ ഓടി വെള്ളത്തിൽ ചാടി രക്ഷാപ്രവർത്തനം പെട്ടെന്ന് നടത്തിയതിനാൽ രണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. വീട്ടിൽ നിന്നും അറിയാതെയാണ് ഇവർ കുളിക്കാനായി ഇവിടെ എത്തിയത്. മാന്നാറും പരിസര പ്രദേശങ്ങളിൽ നിന്നും നീന്താനും, കുളിക്കാനും മറ്റുമായി സ്കൂൾ, കോളേജ് വിദ്ധ്യാർത്ഥികളും, മറ്റ് യുവാക്കളും കുളത്തിൽ വരുന്നത് പതിവാണ്.
നീന്തൽ വശമില്ലാത്തവരാണ് വരുന്നതിലധികവും. വലിയ ആഴമുള്ള കുളമായതിനാൽ അപകടം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ എല്ലാവരുടേയും അതീവ ജാഗ്രതയും, ശ്രദ്ധയും ഉണ്ടാകണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.