സോൾ : ഉത്തര കൊറിയയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഖനൂൻ കനത്ത നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പു ലഭിച്ചതിന് പിന്നാലെ വിചിത്രമായ ഉത്തരവുമായി കിം ജോങ് ഉൻ ഭരണകൂടം. സ്വന്തം ജീവൻ രക്ഷിക്കുന്നതിനുമുപരി ഏകാധിപതി കിം ജോങ് ഉൻ ഉൾപ്പെടുന്ന ഛായാചിത്രങ്ങൾ കൊടുങ്കാറ്റിൽ നിന്ന് സംരക്ഷിക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്നാണ് ജനങ്ങൾക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.
കിം ജോങ്-ഉൻ, അദ്ദേഹത്തിന്റെ പിതാവ് കിം ജോങ്-ഇൽ, ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇൽ-സങ് എന്നിവരുടെ ഛായാചിത്രങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം. ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമുൻ ആണ് ഇക്കാര്യം അറിയിച്ചത്. കിം വംശത്തിന്റെ പൈതൃകം വെളിവാക്കുന്ന പ്രതിമകൾ, ചുവർചിത്രങ്ങൾ, സ്മാരകങ്ങൾ എന്നിവയുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്നു പത്രം ആവശ്യപ്പെട്ടു. ഇവയ്ക്കുണ്ടാകുന്ന ചെറിയ കേടുപാടുകൾ ഉണ്ടായാൽ പോലും വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷ വരെ ലഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഖനൂൻ കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടമാണ് ദക്ഷിണ കൊറിയയിൽ ഉണ്ടാക്കിയത്. ഇതോടെ ഉത്തരകൊറിയയിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വാർത്ത ഏജൻസിയായ കെസിഎൻഎ അറിയിച്ചു.