തിരുവനന്തപുരം: കാസര്‍കോട് ഹോസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ത്രീയെ പീഡിപ്പിച്ചശേഷം വിദേശത്തേയ്ക്ക് കടന്നയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലിസ് പിടികൂടി. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്ബിലത്താണ് പിടിയിലായത്. 2018ല്‍ പീഡനശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ യുഎഇ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യം നടത്തിയശേഷം വിദേശത്തേയ്ക്ക് കടന്ന ഇയാള്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ യുഎഇ പോലിസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്‌സണ്‍ ഓഫിസര്‍ കൂടിയായ ഐജി സ്പര്‍ജന്‍കുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റ്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ദില്ലിയിൽ എത്തിച്ച ഇയാളെ ഹോസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുളള സംഘം ദില്ലിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.