അബുദാബി: രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാനൊരുങ്ങി യുഎഇ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് യുഎഇ പുതിയ നടപടികൾ ആവിഷ്‌ക്കരിക്കാനൊരുങ്ങുന്നത്. നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണ് യുഎഇ ഉയർത്തിക്കാട്ടുന്നത്.
മാത്രമല്ല ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി യുഎഇ പ്രവർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലും, ദേശീയ തന്ത്രത്തിലും ഊന്നിയുള്ള ശക്തമായ സ്‌ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ ഇതിനായി യുഎഇ നടത്തുന്നുണ്ട്.
അതേസമയം രാജ്യത്തിന്റെ സാമ്പത്തിക അന്തരീക്ഷം സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും സജീവമായ നിയന്ത്രണ നടപടികളും യു എ ഇ സെൻട്രൽ ബാങ്ക്, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, സാമ്പത്തിക മന്ത്രാലയം, നീതിന്യായ മന്ത്രാലയം, അബുദാബി ഗ്ലോബൽ മാർക്കറ്റ്, ദുബായ് ഫൈനാൻഷ്യൽ സർവീസസ് അതോറിറ്റി എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് യുഎഇ നടപ്പിലാക്കിയിട്ടുണ്ട്.