Wednesday, May 29, 2024
spot_img

ജനങ്ങളാണ് ഞങ്ങളുടെ അഭിമാനം, ലോകത്ത് ആകമാനം സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി നിലകൊള്ളുന്ന നയം തുടരും; യുഎഇ പ്രസിഡന്‍റ്

അബുദാബി: യുഎഇ ജനങ്ങളുടെ പുരോഗമനത്തിന് പ്രഥമ പരിഗണനയെന്ന് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രസിഡന്റായി പദവി ഏറ്റെടുത്ത ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. യുഎഇ ജനതയുടെ സന്തോഷത്തിനും സുരക്ഷിതമായ ജീവിതത്തിനും വേണ്ടതെല്ലാം ഉറപ്പാക്കുന്നതായിരിക്കും യുഎഇയുടെ ഭാവി പദ്ധതികളുടെ എല്ലാം അടിസ്ഥാനമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വ്യക്തമാക്കി. മേഖലയിലും ലോകത്ത് ആകമാനവും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി നിലകൊള്ളുന്ന യുഎഇയുടെ നയം തുടരും. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഒന്നിനോടും സഹിഷ്ണുത പുലര്‍ത്തില്ല. സമാധാനപരമായ സഹവര്‍ത്തിത്തം, പരസ്പര ബഹുമാനം, പുരോഗതി എന്നിങ്ങനെ യുഎഇയുടെ മൂല്യങ്ങളോട് യോജിക്കുന്ന എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിർത്തും.

ജനങ്ങളാണ് ഞങ്ങളുടെ അഭിമാനം. യുഎഇയെ തങ്ങളുടെ രണ്ടാമത്തെ വീടായി കണ്ട് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പങ്കുവഹിച്ച പ്രവാസികളുടെ സേവനത്തെ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎഇ മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജ്യത്തിന്റെ വികസനത്തില്‍ വഹിച്ച പങ്ക് പ്രസംഗത്തില്‍ അനുസ്മരിച്ചു. ശൈഖ് ഖലീഫയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയ എല്ലാ ലോകനേതാക്കള്‍ക്കും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നന്ദി അറിയിച്ചു. ധാരാളം സ്രോതസ്സുകളാല്‍ അനുഗ്രഹീതമാണ് യുഎഇയെന്നും യുവാക്കളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക പ്രവര്‍ത്തനങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടുന്ന യുഎഇയുടെ നിലപാട് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വിശ്വസനീയമായ ഊര്‍ജ ദാതാവെന്ന യുഎഇയുടെ സ്ഥാനം നിലനിര്‍ത്തുമെന്നും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുമെന്നും ശാസ്ത്രത്തെ നന്മയ്ക്കായി ഉപയോഗിക്കുമെന്നും യുഎഇ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles