ദില്ലി: കേന്ദ്ര സർക്കാറിന് ഭീകരവാദത്തിനുമേൽ കൂടുതൽ അധികാരം നൽകുന്ന യുഎപിഎ ബിൽ ലോക്സഭ പാസാക്കി. ഭീകരബന്ധം സംശയിക്കുന്ന വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന ബില്ലാണിത്. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും ഇടയിലാണ് ബിൽ പാസാക്കിയത്. എട്ടിനെതിരെ 288 വോട്ടുകൾക്കാണ് ബിൽ പാസായത്. ബിൽ നിയമമാകുന്നതോടെ സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ തന്നെ എൻഐഎക്ക് ഭീകരവാദിയായി പ്രഖ്യാപിക്കുന്നയാളുടെ സ്വത്ത് ഏറ്റെടുക്കാനും സാധിക്കും.
മുസ്ലിം ലീഗ് അംഗങ്ങളായ ഇ ടി. മുഹമ്മദ് ബഷീർ, പി കെ. കുഞ്ഞാലിക്കുട്ടി, നവാസ് കനി, എഐഎംഐഎം അംഗങ്ങളായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, നാഷണൽ കോൺഫറൻസിന്റെ ഹസ്നൈൻ മസൂദി, മുഹമ്മദ് അക്ബർ ലോൺ, എഐയുഡിഎഫ് അംഗം ബദ്റുദ്ദീൻ അജ്മൽ എന്നിവർ ബില്ലിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തി. അതേസമയം കോൺഗ്രസ്, സിപിഎം അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
സംഘം ചേർന്നുള്ള പ്രവർത്തനങ്ങളെ ഭീകരവാദത്തിൽ ഉൾപ്പെടുത്താനേ നിലവിൽ യുഎപിഎ നിയമത്തിൽ വ്യവസ്ഥയുള്ളൂ. ഭീകരവാദം സംശയിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിയമപരമായ തടസങ്ങളുമുണ്ടായിരുന്നു. എന്നാൽ, ഭേദഗതി നടപ്പാകുന്നതോടെ വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം ലഭിക്കും.
ഭീകരവാദം ജനങ്ങളിലെ പ്രവണതയാണെന്ന് ബില്ലിനെ അനുകൂലിച്ച് നടത്തിയ പ്രസംഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാൻ നിയമം ആശ്യമുണ്ട്. യുഎന്നിനും ഇതിനുള്ള നടപടി ക്രമങ്ങളുണ്ട്. പാക്കിസ്ഥാനിൽപോലുമുണ്ട്. ചൈന, ഇസ്രയേൽ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെല്ലാം ഇത്തരം നിയമം നിലവിലുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഭീകരവാദത്തിനെതിരെ പോരാടുന്ന ഏജൻസികൾക്ക് ശക്തമായ നിയമങ്ങൾ ആവശ്യമാണ്. തോക്കിൻ കുഴലിലൂടെ മാത്രമല്ല ഭീകരവാദം ഉണ്ടാകുന്നത്. ഭീകരർക്കായി സാഹിത്യം എഴുതുന്നവരും തത്വശാസ്ത്രം ചമയ്ക്കുന്നവരും ഇക്കൂട്ടത്തിൽ പെടും. തത്വശാസ്ത്രത്തിന്റെ പേരിൽ അർബൻ മാവോയിസം പ്രചരിപ്പിക്കുന്നവരോട് സർക്കാറിന് സഹാനുഭൂതി ഇല്ലെന്നും ഷാ കൂട്ടിച്ചേർത്തു.