ലണ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി യുകെ ഭരണകൂടം. അനധികൃത കുടിയേറ്റക്കാർക്ക് ജോലി, താമസം എന്നിവ നൽകുന്നവർക്കുള്ള പിഴ തുകകൾ യുകെ മൂന്നിരട്ടിയായി വർധിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഓരോ ലംഘനത്തിനും 60,000 പൗണ്ട് വരെ (ഏകദേശം 63 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്താം. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിച്ചാൽ ആദ്യ കുറ്റത്തിന് നിലവിൽ 15,000 പൗണ്ടായിരുന്നു പിഴ. ഇപ്പോൾ 45,000 പൗണ്ടായാണ് വർധിപ്പിച്ചത്. കുറ്റം ആവർത്തിസിച്ചാൽ 60,000 പൗണ്ട് പിഴയായി നൽകും.
അനധികൃത കുടിയേറ്റക്കാർക്ക് താമസ സൗകര്യമൊരുക്കിയാൽ 10,000 പൗണ്ടാണ് പിഴ. കുറ്റം ആവർത്തിച്ചാൽ 20,000 പൗണ്ട് നൽകണം. കുടിയേറ്റക്കാരനും പിഴ ഒടുക്കണം. ഒരു തവണ പിടിക്കപ്പെട്ടാൽ 5000 പൗണ്ടാണ് അടക്കേണ്ടത്. കുറ്റം ആവർത്തിക്കപ്പെട്ടാൽ 10,000 പൗണ്ട് നൽകണം. 2020-ൽ ഗ്രേറ്റർ ലണ്ടൻ അതോറിറ്റി നടത്തിയ ഒരു പഠനം പ്രകാരം 5, 94,000 ത്തിനും 7, 45,000 ത്തിനുമിടയിലുള്ള അനധികൃത കുടിയേറ്റക്കാർ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അടുത്തവർഷം മുതൽ പിഴ തുക വർധിപ്പിച്ച നിയമം പ്രാബല്യത്തിൽ വരും. ചെറിയ ബോട്ടുകൾ വഴിയുള്ള അപകടകരമായ ചാനൽ ക്രോസിംഗുകൾ തടയാൻ ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത് . ഇംഗ്ലീഷ് ചാനൽ മുറിച്ചു കടന്നുള്ള കുടിയേറ്റം തടയുക എന്നത് നിലവിലെ സർക്കാർ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം മാത്രം ഇംഗ്ലീഷ് ചാനൽ മറികടന്ന് 45,000 ത്തിലധികം ആളുകളാണ് യുകെയിൽ എത്തിയത് എന്നാണ് വിവരം