ലക്‌നൗ : പുണ്യപുരാതന നഗരമായ അയോദ്ധ്യയിൽ ദീപാവലിയാഘോഷങ്ങൾക്ക് തുടക്കമിട്ട് യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശ് സർക്കാർ. ദീപോത്സവ ദിന രാത്രിയിൽ സരയൂ നദിയുടെ തീരത്ത് 21 ലക്ഷം ദീപങ്ങളാണ് ശ്രീരാമ ജന്മഭൂമിയെ പകലാക്കി കൊണ്ട് തെളിയുക. ഇതിനായി മാത്രം 25,000 സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. നവംബർ 9 ന് ആരംഭിക്കുന്ന ആഘോഷങ്ങൾ 12 വരെ നീണ്ടു നിൽക്കും. ദീപാവലി ദിനമായ നവംബർ 12നാണ് ദീപോത്സവം നടക്കുന്നത്.
ദീപോത്സവത്തിൽ സരയൂ ആരതി പ്രധാന ചടങ്ങാണ്. കൂടാതെ അയോദ്ധ്യയിലെ എല്ലാം ക്ഷേത്രങ്ങളും അന്ന് ദീപങ്ങളാൽ പ്രകാശിക്കും. ലോകമെമ്പാടുമുള്ള വിശ്വസികൾ അയോദ്ധ്യയുടെ തിരിച്ചു വരവ് ഏറെ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദീപോത്സവത്തിന് സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് കരുതുന്നത്.
ദീപോത്സവത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് അയോദ്ധ്യ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറിന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നിരുന്നു. ദീപോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകൾക്കും ചുമതല നൽകി. ജില്ലാ മജിസ്‌ട്രേറ്റിന്റെ റസിഡൻഷ്യൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കൾച്ചർ, ഇൻഫർമേഷൻ, ടൂറിസം, മുനിസിപ്പൽ കോർപ്പറേഷൻ, ഗതാഗതം, ഇലക്ട്രിസിറ്റി, ജലസേചനം, പൊതുമരാമത്ത് വകുപ്പ്, മെഡിക്കൽ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർമാർ പങ്കെടുത്തു.
ദീപോത്സവത്തിന്റെ ഭാഗമായി 2017-ൽ ‘രാമ് കി പൈഡി’ 1. 71 ലക്ഷം ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. അതിനുശേഷം 2018ൽ 3.01 ലക്ഷം, 2019-ൽ 4.04 ലക്ഷം, 2020-ൽ 6.06 ലക്ഷം, 2021-ൽ 9.41 ലക്ഷം, എന്നിങ്ങനെയായിരുന്നു ദീപോത്സവത്തിന് ദീപങ്ങൾ അണിനിരന്നത്. 2022-ൽ 15-ലക്ഷം ദീപങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ തെളിയിച്ചത്.