Monday, September 21, 2026

തറവാടകയായി 42 ലക്ഷം മതിയെന്ന് ധാരണ !തൃശ്ശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം

തിരുവനന്തപുരം : തൃശൂർ പൂരത്തിൽ ഉടലെടുത്ത പ്രതിസന്ധിക്ക് വിരാമം. പ്രദർശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും പൂരം പ്രദർശനനഗരിയുടെ വാടക 42 ലക്ഷം മതിയെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമായതോടെയാണ് പൂരത്തിലെ പ്രതിസന്ധി ഒഴിഞ്ഞത്. മറ്റു കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു.

എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ വാടകയായി ഇത്തവണ 2.2 കോടി വേണമെന്ന ആവശ്യത്തിൽ നിന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിന്നോട്ട് പോയില്ലെങ്കിൽ തൃശ്ശൂര്‍ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്നായിരുന്നു തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. പൂരത്തിൻ്റെ ചെലവുകൾ കണ്ടെത്താനാണ് എക്സിബിഷൻ നടത്തിവന്നിരുന്നത്. എന്നാൽ 2.2 കോടി നൽകാതെ ഗ്രൗണ്ട് വിട്ടുതരില്ലെന്ന വാശിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് മുന്നോട്ടു പോയതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ.രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു, ടി.എൻ. പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തു.

Related Articles

Latest Articles