ഗുവാഹത്തി: അസമിൽ ക്ഷേത്രങ്ങൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശിവ-ഗണേശ ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വിശ്വാസികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയോടെയായിരുന്നു ക്ഷേത്രങ്ങൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. അസമിൽ ഭേഹ്ട്ടപ്പാറയിലെ ശിവക്ഷേത്രവും, ഇതിനടുത്തുള്ള ഗണേശ ക്ഷേത്രവുമാണ് ആക്രമിക്കപ്പെട്ടത്. ശിവ ക്ഷേത്രത്തിലെ മുഴുവൻ വിഗ്രഹങ്ങളും അക്രമികൾ അടിച്ച് തകർത്തു. ശ്രീകോവിലിന് പുറത്തായി സ്ഥാപിച്ചിരുന്ന ശിവലിംഗവും അക്രമികൾ പിഴുതുമാറ്റി. അക്രമികൾ പിഴുതുമാറ്റിയ ശിവലിംഗം രാവിലെ സമീപത്തെ നദിയുടെ കരയിൽ നിന്നുമാണ് കണ്ടെടുത്തത്.
കൂടാതെ ക്ഷേത്രത്തിലെ ത്രിശൂലം ഉൾപ്പെടെ നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര ഭണ്ഡാരത്തിലെ പണവും കവർന്നാണ് അക്രമികൾ മടങ്ങിയത്. എന്നാൽ ഇന്ന് രാവിലെ ക്ഷേത്രത്തിന് മുൻപിലൂടെ പോയ പ്രദേശവാസികൾ ആണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ ക്ഷേത്രം അധികൃതരെയും, പോലീസിനെയും അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് അടുത്തുള്ള ഗണേശ ക്ഷേത്രവും ആക്രമിക്കപ്പെട്ടതായി അറിഞ്ഞത്. കൂടാതെ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹവും പിഴുതുമാറ്റിയ നിലയിൽ ആയിരുന്നു. ഇവിടെ നിന്നുള്ള പണവും അക്രമികൾ കവർന്നിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഹിന്ദു വിശ്വാസികൾ ആവശ്യപ്പെട്ടു.