റാഞ്ചി: പാക് അധീന കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആ മണ്ണ് ഭാരത്തതിന്റേതാണെന്നും ഒരു ശക്തിക്കും അത് തട്ടിയെടുക്കാൻ കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. പാക് അധീന കശ്മീരിനെ കുറിച്ച് കോൺഗ്രസും ഇൻഡി മുന്നണിയും നടത്തുന്ന പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അണുബോംബ് കൈവശമുള്ളതിനാൽ പാകിസ്ഥാനെ ബഹുമാനിക്കാനാണ് മണിശങ്കർ അയ്യർ പറഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻഡി മുന്നണിയിലെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും അണുബോംബ് ഉള്ളതിനാൽ പാകിസ്ഥാനെ കുറിച്ച് സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഇത്തരക്കാരോട് പാക് അധീന കശ്മീർ ഭാരതത്തിന്റെതാണെന്നും അവിടെയുള്ളവർ ഭാരതീയരാണെന്നുമുള്ള ബിജെപി നിലപാട് മാറ്റമില്ലാത്തതാണെന്നും അമിത് ഷാ തുറന്നടിച്ചു.
പാകിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണം. കാരണം അവരുടെ കയ്യിൽ അണുബോംബുണ്ട്. ബഹുമാനിച്ചില്ലെങ്കിൽ ഇന്ത്യക്കെതിരെ അണുബോംബ് പ്രയോഗിക്കുമെന്നായിരുന്നു മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവന. അതേസമയം, പാകിസ്ഥാൻ വളകളണിയുന്നില്ലെന്നും അവരുടെ കൈവശവും അണുബോംബുകളുണ്ടെന്നും അവ രാജ്യത്തിന് മേൽ പതിക്കുമെന്നുമായിരുന്നു മുൻ കേന്ദ്രമന്ത്രിയും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.