ഭരത്പുര്‍ : അശോക് ഗെഹ്‌ലോതും സച്ചിന്‍ പൈലറ്റും അധികാരത്തിനുവേണ്ടി പരസ്പരം എത്ര പോരടിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വെന്നിക്കൊടി പായിക്കുക ബി.ജെ.പിക്കായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗെഹ്‌ലോത്തിനെ അപേക്ഷിച്ച് സച്ചിൻ പൈലറ്റ് താഴേത്തട്ടിലേക്കിറങ്ങി പ്രവർത്തിക്കുന്ന ആളാണെന്നും രാജസ്ഥാനിലെ ഭരത്പുരില്‍ നടന്ന ബി.ജെ.പി റാലിയിൽ പ്രസംഗിക്കവെ അമിത് ഷാ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതും അമിത് ഷാ ചൂണ്ടിക്കാണിച്ചു . ഗെഹ്‌ലോതിനെതിരായ പൈലറ്റിന്റെ ഉപവാസ സമരം വെള്ളത്തില്‍വരച്ച വരപോലെയാണെന്നും എത്ര പോരടിച്ചാലും ഇരുവര്‍ക്കും അധികാരം കിട്ടാന്‍ പോകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പിയാകും രാജസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുകയെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘പൈലറ്റ് ജി, നിങ്ങള്‍ എന്തൊക്കെ ചെയ്താലും നിങ്ങള്‍ക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം കിട്ടില്ല. ഗെഹ്‌ലോതുമായി താരതമ്യം ചെയ്താൽ കൂടുതല്‍ താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നയാള്‍ നിങ്ങളാകും. പക്ഷേ, കോണ്‍ഗ്രസ് കൂടുതൽ വിലകൽപിക്കുന്നത് ഗെഹ്‌ലോതിന്റെ സംഭാവനകളെയാണ്’, അമിത് ഷാ അഭിപ്രായപ്പെട്ടു.
കേന്ദ്രം സി.ബി.ഐ., ഇ.ഡി., ആദായനികുതി വകുപ്പ് തുടങ്ങിയ അന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍ സംസ്ഥാനം ആരോപണങ്ങളുള്ള അഴിമതിക്കേസുകളില്‍ വരെ അവയെ ഉപയോഗിക്കുന്നില്ലെന്നും സച്ചിന്‍ കുറ്റപ്പെടുത്തി. ഇതോടെ അശോക് ഗെഹ്ലോത്തും സച്ചിന്‍ പൈലറ്റും തമ്മിലുള്ള സംഘർഷം മുറുകി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗെഹ്‌ലോത്- പൈലറ്റ് പോര് രാജസ്ഥാനിൽ തുടർഭരണം മോഹിക്കുന്ന കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.