ബെംഗളൂരു : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാമത്തെ സ്ഥാനാർത്ഥിപ്പട്ടിക കോണ്‍ഗ്രസ്. പുറത്തിറക്കി. 43 സ്ഥാനാർത്ഥികളുടെ പേരുള്ള പട്ടികയാണ് ഇന്ന് പുറത്തിറക്കിയത്. വരുണയ്ക്ക് പുറമെ കോലാറില്‍കൂടി മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേതൃത്വം തഴഞ്ഞു. പുറത്ത് വന്നിരിക്കുന്ന പട്ടിക പ്രകാരം കോലാറില്‍ മഞ്ജുഥ് ആകും ജനവിധി തേടുക.
മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയ്ക്ക് വരുണയിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുള്ളത്. 2018-ല്‍ രണ്ട് മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച സിദ്ധരാമയ്യ ഇത്തവണയും രണ്ട് മണ്ഡലങ്ങൾ ആവശ്യപ്പെട്ടിരുന്നു. വരുണയില്‍നിന്ന് ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോലാറിലെ ജനങ്ങള്‍ ആവശ്യപ്രകാരം അവിടെനിന്നുകൂടി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കോലാറില്‍ മത്സരിക്കാനാണ് കൂടുതല്‍ താത്പര്യമെന്നും പ്രചാരണം തുടങ്ങിക്കഴിഞ്ഞെന്നും സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ധരാമയ്യയ്ക്ക് രണ്ട് സീറ്റില്‍ മത്സരിക്കുന്നത് പ്രമുഖ നേതാക്കളായ ഡി.കെ ശിവകുമാര്‍, ജി പരമേശ്വര എന്നിവര്‍ അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന് കോലാറില്‍ സീറ്റ് നിഷേധിക്കപ്പെട്ടിട്ടുള്ളത്. കര്‍ണാടകയില്‍ അടുത്ത മാസം പത്തിനാണ് നിയമനസഭാ തിരഞ്ഞെടുപ്പ് . 13-നാണ് വോട്ടെണ്ണല്‍.